Sunday, August 16, 2009

പന്നിപനി മഹാമാരിയായ്‌ പ്രഖ്യപിച്ചു പന്നികളുടെ കൂടെ സഹാവസിക്കുന്നവ്ര്‍

ഹോങ്കോങ് ഫ്ലു ആണ് ഏറ്റവുമൊടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട പകര്‍ച്ചവ്യാധി. 1968-ല്‍ ലോകത്താകമാനം ആ രോഗം പത്തുലക്ഷം പേരുടെ മരണത്തിനിടയാക്കി. കുറഞ്ഞത് ലോകത്തിന്റെ രണ്ട് മേഖലകളിലെങ്കിലും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പകരുന്ന തരത്തില്‍ ഒരു രോഗം മാറുമ്പോഴാണ് അതിനെ മഹാമാരി (pandemic) ആയി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുക.

ഓസ്‌ട്രേലിയയില്‍ രോഗബാധിതരുടെ സംഖ്യ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന്, ലോകാരോഗ്യസംഘടന അടയന്തരയോഗം ചേര്‍ന്ന് പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹോങ്കോങില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പന്നിപ്പനി വൈറസ് ബാധിച്ച കാര്യം സ്ഥിരീകരിച്ചതും ലോകാരോഗ്യ സംഘടനയുടെ നടപടിക്ക് കാരണമായി. ഹോങ്കോങിലെ നഴ്‌സറി സ്‌കൂളുകളും പ്രൈമറി സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.

പന്നികളില്‍ വെച്ച് ജനിതകവ്യതിയാനം സംഭവിച്ച എച്ച്1എന്‍1 വൈറസ് വകഭേദം, മനുഷ്യരിലേക്ക് പകര്‍ന്നതായി ആദ്യം കണ്ടത് മെക്‌സിക്കോയില്‍ ഏപ്രില്‍ പകുതിയോടെയാണ്. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആയിരങ്ങളെ പിടികൂടിയ രോഗം നിലവില്‍ 74 രാജ്യങ്ങളിലായി 27,737 പേരെ ബാധിച്ചിട്ടുണ്ട്. 141 പേര്‍ രോഗബാധയാല്‍ മരിച്ചു.

ഏറ്റവുമധികം പേരില്‍ രോഗബാധ കണ്ടെത്തിയ എട്ടു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ഡബ്ല്യു.എച്ച്.ഒ. മേധാവി മാര്‍ഗരറ്റ് ചാന്‍ ബുധനാഴ്ച ആശയവിനിമയം നടത്തിയിരുന്നു. മഹാമാരിയുടെ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും, എന്നാല്‍ പ്രഖ്യാപനത്തിന് മുമ്പ് വ്യക്തമായ തെളിവുകള്‍ ശേഖരിക്കുമെന്നും അവര്‍ പറയുകയുണ്ടായി.

ഒറ്റ ആഴ്ച കൊണ്ട് ഓസ്‌ട്രേലിയയില്‍ പന്നിപ്പനി ബാധിതരുടെ സംഖ്യ നാലുമടങ്ങായി വര്‍ധിച്ച സാഹര്യമാണ് ഡബ്ല്യു.എച്ച്.ഒ. ഇപ്പോള്‍ കണക്കിലെടുത്തിട്ടുള്ളത്. നിലവില്‍ 1200 കേസുകള്‍ ഓസ്‌ട്രേലിയയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഹോങ്കോങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടരുകയും രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തത്.

കഴിഞ്ഞ ഏതാനും ദിവസത്തിനിടെ കാര്യങ്ങള്‍ വളരെയേറെ മറിയെന്ന്, ഡബ്ല്യു.എച്ച്.ഒ.യുടെ ഗ്ലോബല്‍ ഇന്‍ഫഌവന്‍സ പ്രോഗ്രാം മേധാവി കെയ്ജി ഫുകുഡ പറഞ്ഞു. പന്നിപ്പനി ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ലെന്നും, വരും മാസങ്ങളില്‍ രോഗം ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗത്തെ പിടികൂടിയേക്കാമെന്നും ബ്രട്ടീഷ് വിദഗ്ധര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.


പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

'സാര്‍സി'നും 'പക്ഷിപ്പനി'ക്കും ശേഷം ലോകത്തിന്റെ ഉറക്കംകെടുത്തുകയാണ് പന്നിപ്പനി. പന്നികളില്‍ കാണപ്പെടുന്ന ഒരു സാധാരണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചാണ് ഈ മാരക ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടത്. മെക്‌സിക്കോയില്‍ ഏപ്രില്‍ 13-ന് ആദ്യകേസ് സ്ഥിരീകരിക്കപ്പെട്ട ശേഷം, ഈ വൈറസ് വകഭേദം ബാധിച്ച് ഇതുവരെ 152 പേര്‍ മരിച്ചു; 1614 പേര്‍ ആസ്​പത്രിയിലായിട്ടുണ്ട്.

മെക്‌സിക്കോയുടെ അതിര്‍ത്തികള്‍ ഭേദിച്ച് വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ, മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന ഈ രോഗത്തിന് ഒരു മഹാമാരിയുടെ ലക്ഷണങ്ങളുമുണ്ടെന്നും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു. എച്ച്.ഒ.) മുന്നറിയിപ്പ് നല്‍കി. മെക്‌സിക്കോ കൂടാതെ, അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, സ്‌പെയിന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. ബ്രസീല്‍, ഗ്വാട്ടിമാല, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, പെറു എന്നിവിടങ്ങളിലും ഏഴ് യൂറോപ്യന്‍ രാജ്യങ്ങളിലും രോഗമെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

രോഗം പൊട്ടിപ്പുറപ്പെട്ട മെക്‌സിക്കോയില്‍ സാധാരണജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചവരാണ് എങ്ങും. കത്തോലിക്കാ ദേവാലയങ്ങളില്‍ പോലും മുഖംമൂടി ധരിച്ചാണ് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. സ്‌കൂളുകളും സിനിമാശാലകളും പാര്‍ക്കുകളും പൊതുഭക്ഷണശാലകളുമെല്ലാം അടഞ്ഞു കിടക്കുന്നു. ഹസ്തദാനമോ മറ്റ് ഉപചോരങ്ങളോ പാടില്ല. ടൂറിസം വ്യവസായം പ്രതിസന്ധിയിലായി. വ്യോമയാന കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. മെക്‌സിക്കോയ്ക്കുള്ള യാത്ര ഒഴിവാക്കാനും യു.എസ്.എ.യിലേക്ക് കഴിയുമെങ്കില്‍ യാത്ര ചെയ്യാതിരിക്കാനും പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

സാധാരണ സീസണല്‍ ഫ്ലുവിന് കാരണമാകുന്ന H1N1 എന്ന വൈറസിന്റെ വകഭേദമാണ് മെക്‌സിക്കോയില്‍ പടര്‍ന്നത്. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും പന്നികളില്‍ കാണപ്പെടുന്ന രണ്ടിനം വൈറസുകളുടെയും (അമേരിക്കന്‍ യൂറേഷ്യന്‍ വകഭേദങ്ങളുടെ) ജനിതകഅംശങ്ങളും അടങ്ങിയ വൈറസ് വകഭേദമാണിത്. ഇത്തരം ജനിതകചേരുവയുള്ള ഒരു പന്നിപ്പനി വൈറസിനെ ആദ്യമായാണ് തിരിച്ചറിയുന്നതെന്ന്, അമേരിക്കയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍' (സി.ഡി.സി.) വക്താവ് ടോം സ്‌കിന്നര്‍ പറയുന്നു.

പന്നിപ്പനി വൈറസ് മുമ്പ് പലതവണ പ്രത്യക്ഷപ്പെടുകയും പന്നികളില്‍ നിന്ന് അത് മനുഷ്യരെ ബാധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, സംഭവം അവിടെ തന്നെ അവസാനിക്കുകയായിരുന്നു പതിവ്. ഇപ്പോഴുണ്ടായിരിക്കുന്ന വ്യത്യാസം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ സംക്രമിക്കാനുള്ള കഴിവ് വൈറസ് ആര്‍ജിച്ചിരിക്കുന്നു എന്നതാണ്. മെക്‌സിക്കോയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കാണ് വിവിധ രാജ്യങ്ങളില്‍ പന്നിപ്പനി ബാധിച്ചതെന്ന കാര്യം, ഈ വൈറസിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നു.

അസ്വസ്ഥജനകമായ മറ്റൊരു കാര്യം, മെക്‌സിക്കോയില്‍ ഈ മാരക ന്യുമോണിയ ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ് എന്നതാണ്. ലക്ഷങ്ങളെ വകവരുത്തിയ ഏഷ്യന്‍ ഫ്ലു, ഹോങ്കോങ് ഫ്ലു തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമാണിത്. ആ മഹാമാരികളില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും ജനസംഖ്യയില്‍ രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗമായ പ്രായമായവരോ കുഞ്ഞുങ്ങളോ ആയിരുന്നു. പന്നിപ്പനിക്ക് ഇക്കാര്യത്തില്‍ 1918-ലെ സ്​പാനിഷ് ഫ്ലുവിനോടാണ് സാമ്യം. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരികളിലൊന്നായി കരുതപ്പെടുന്ന സ്​പാനിഷ് ഫഌ ബാധിച്ച് 500 ലക്ഷത്തിലേറെപ്പേര്‍ മരിച്ചിരുന്നു. അതില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു.

ആശങ്ക വേണ്ട; ജാഗ്രത വേണം

പന്നിപ്പനി: കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക സെല്‍ തുറുന്നു


ചെക്‌പോസ്റ്റുകളിലും ഫാമുകളിലും പരിശോധന കര്‍ശനമാക്കും


അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ഇന്ത്യയിലും ജാഗ്രത

ലിങ്കുകള്‍


പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍

Monday, August 10, 2009

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും തടയാന്‍

2009 ആഗസ്‌ത്‌ 10 തിങ്കളാഴ്‌ച 1184 കര്‍ക്കടകം 25 ഉത്രട്ടാതി 39 ചതുര്‍ഥി 16 ശകാബ്ദം 1931 ശ്രാവണം 19 1430 ശഅബാന്‍ 18

ദശനിയുതശതവയസി ജീര്‍ണമെന്നാകിലും ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ - അദ്ധ്യാത്മരാമായണം

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും തടയാന്‍

സംസ്ഥാന ചീഫ്‌സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ നടത്തിയ പ്രസ്‌താവം വ്യക്തമാക്കുന്നത്‌ രാജ്യം കടുത്ത ഭക്ഷ്യ, കാര്‍ഷികപ്രതിസന്ധിയിലേക്കു നീങ്ങുന്നു എന്നാണ്‌. 141 ജില്ലകളില്‍ വരള്‍ച്ചയുണ്ടെന്നും ഇത്‌ കൃഷിയെ ബാധിച്ചത്‌ വിലക്കയറ്റത്തിനിടയാക്കിയേക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 60 ലക്ഷം ഹെക്ടറില്‍ ഇക്കുറി നെല്‍കൃഷി മുടങ്ങിയതായാണ്‌ കണക്കാക്കപ്പെടുന്നത്‌. നിത്യോപയോഗവസ്‌തുക്കളുടെ വിലക്കയറ്റംകൊണ്ട്‌ ജനങ്ങള്‍ വലയാന്‍തുടങ്ങിയിട്ട്‌ മാസങ്ങളായി. അതിനിയും രൂക്ഷമായാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. പൂഴ്‌ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ കര്‍ശനനടപടിയെടുക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ഏകോപനം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ ക്ഷാമമുണ്ടാകുമ്പോള്‍ പരമാവധി മുതലെടുക്കാന്‍ പൂഴ്‌ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും ശ്രമിക്കുക സ്വാഭാവികമാണ്‌. അധികൃതര്‍ ഉറ്റുശ്രമിച്ചാലേ അവരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകൂ.

ജനങ്ങള്‍ക്ക്‌ അവശ്യവസ്‌തുക്കള്‍ ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കാന്‍ അധികൃതര്‍ക്കു കഴിയണം. പൊതുവിതരണസമ്പ്രദായം ശക്തമാക്കലാണ്‌ അതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇക്കാര്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ്‌ കേരളം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളും നടപടികളും പൊതുവിതരണസമ്പ്രദായത്തെ ബാധിക്കുന്നുണ്ട്‌. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അത്‌ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം മനസ്സിലാക്കിയത്‌ സ്വാഗതാര്‍ഹമാണ്‌. ഇക്കാര്യത്തിലും കേന്ദ്ര, സംസ്ഥാനങ്ങള്‍ ക്കിടയില്‍ കൂടുതല്‍ ഏകോപനം വേണമെന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്‌. ഓരോ സംസ്ഥാനത്തെയും സ്ഥിതി മനസ്സിലാക്കി, ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നതിലുംമറ്റും കൂടുതല്‍ ഉദാരമായ സമീപനം കേന്ദ്രം സ്വീകരിച്ചാലേ പൊതുവിതരണസംവിധാനം ശക്തവും വ്യാപകവുമാക്കാനാവൂ. വരള്‍ച്ച നേരിടാന്‍ ഇതുവരെ ഒരു സംസ്ഥാനവും സഹായംതേടിയിട്ടില്ലെന്നും ഭക്ഷ്യധാന്യവിളവ്‌ വര്‍ധിപ്പിക്കാനുള്ള പല ഫണ്ടുകളും ചില സംസ്ഥാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇത്തരം വീഴ്‌ചകള്‍ ഒഴിവാക്കുകതന്നെ വേണം. കാലവര്‍ഷം നാശംവിതച്ച കേരളം മതിയായ കേന്ദ്രസഹായം കിട്ടാന്‍ കാത്തിരിക്കുകയാണ്‌. പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ സഹായം നല്‍കുന്നതിന്‌ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്രം ഉറച്ചുനിന്നാല്‍ കേരളത്തിനു വേണ്ടത്ര സഹായംകിട്ടാതെവരും.

ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും സവിശേഷതകള്‍കാരണം, വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന കെടുതികളും കാര്‍ഷികമേഖലയില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും വ്യത്യസ്‌തങ്ങളാണ്‌. ആനിലയ്‌ക്ക്‌, കെടുതികള്‍ക്കു സഹായം അനുവദിക്കുന്നകാര്യത്തിലും ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിനനുസരിച്ച്‌ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദ്രം തയ്യാറായേ മതിയാകൂ. ഭക്ഷ്യധാന്യസംഭരണംകാരണം ആവശ്യത്തിന്‌ കരുതല്‍ശേഖരമുണ്ടെന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. എന്നാല്‍, വരള്‍ച്ചയും മറ്റ്‌ കെടുതികളും രൂക്ഷമായാല്‍ അത്‌ ഭക്ഷ്യസുരക്ഷയെ ബാധിക്കും. ഇത്തവണ കേന്ദ്രബജറ്റില്‍ കാര്‍ഷികവായ്‌പാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. കാര്‍ഷികോത്‌പാദനം കൂട്ടുന്നതിന്‌ സര്‍ക്കാര്‍തലത്തിലുള്ള ബൃഹല്‍പദ്ധതികളും ആവശ്യമാണ്‌. വരള്‍ച്ചമൂലം മിക്ക വര്‍ഷവും വന്‍കൃഷിനാശമുണ്ടാകുന്നത്‌ ജലസേചനസൗകര്യങ്ങളുടെ അപര്യാപ്‌തതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നാല്‍ അത്‌ മറ്റു പല പ്രശ്‌നങ്ങള്‍ക്കുമിടയാക്കും. കൃഷി രാജ്യത്തെ വലിയൊരുവിഭാഗം ജനങ്ങളുടെ ഉപജീവനമാര്‍ഗമായതിനാല്‍ സ്വാശ്രയത്വത്തിലൂടെയുള്ള ഭക്ഷ്യസുരക്ഷയാണ്‌ ഇന്ത്യക്കാവശ്യം. കാര്‍ഷികരംഗത്തെ സാധ്യതകള്‍ മുഴുവനും കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനുതകുംവിധം പ്രയോജനപ്പെടുത്തുന്നതിനും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ ഏകോപിതശ്രമം ഉണ്ടാകണം.

സ്വാശ്രയരംഗത്തെ പ്രതികൂലഫലങ്ങള്‍

സ്വാശ്രയരംഗത്തെ വില്ലന്മാര്‍ ക്രൈസ്‌തവസഭകളുള്‍പ്പെടെയുള്ള സമുദായശക്തികളാണെന്ന്‌ കുറ്റപ്പെടുത്തുമ്പോള്‍ ഈ രംഗത്ത്‌ ഇപ്പോള്‍ ഗുരുതരമായിരിക്കുന്ന പ്രതികൂലഫലങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത്‌ 'മാര്‍ക്‌സിസ്റ്റ്‌ വിപ്ലവസഭ'യുടെ പ്രവര്‍ത്തനഫലമായാണെന്ന യാഥാര്‍ഥ്യം വിസ്‌മരിക്കപ്പെടരുത്‌

ഡോ. അജിതന്‍ മേനോത്ത്‌


കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഗുരുതരമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌. ഇതില്‍ ഒരു പ്രതിനായകന്റെ റോളാണ്‌ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളത്‌, അഥവാ നാം കല്‌പിച്ചുനല്‍കുന്നത്‌. ലാഭത്തിലധിഷ്‌ഠിതമായ ഒരു കച്ചവടരംഗമായി നാമതിനെ കുറ്റപ്പെടുത്തുന്നു. അതേസമയം ഈ കച്ചവടത്തില്‍ നാം പങ്കാളികളുമാകുന്നു.

കേരളത്തിലെ വിദ്യാഭ്യാസരംഗം നിയന്ത്രിക്കുന്നതില്‍ സമുദായശക്തികള്‍ക്ക്‌ സ്വാധീനമുണ്ട്‌. ഒരുനൂറ്റാണ്ട്‌ കഴിഞ്ഞാലും ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഈ മേഖലയില്‍ ക്രൈസ്‌തവസഭകള്‍ക്ക്‌ ലേശം മുന്‍തൂക്കവുമുണ്ട്‌. എന്നാല്‍, ക്രൈസ്‌തവസഭകളുടെ മേല്‍ക്കോയ്‌മ തീവ്രവാദത്തേക്കാള്‍ ഭയാനകമായ ഭീകരതയായി ചിത്രീകരിച്ചുകൊണ്ടുള്ള കെ. അരവിന്ദാക്ഷന്റെ ലേഖനം (ഇത്‌ നമ്മുടെ വിധി -മാതൃഭൂമി, ആഗസ്‌ത്‌ 8) സങ്കുചിതമായ ഒരു വിലയിരുത്തലാണ്‌. ''മാര്‍ക്‌സിസ്റ്റു വിപ്ലവസഭയേക്കാള്‍ എത്രയോ മടങ്ങ്‌ ശക്തമാണ്‌ ക്രൈസ്‌തവസഭകള്‍'' എന്ന ലേഖകന്റെ നിരീക്ഷണം ഇടതുപക്ഷഫാസിസ്റ്റ്‌ സമീപനത്തെ ലഘൂകരിച്ചുകാണുന്നതിനുള്ള തന്ത്രമാണ്‌. അധികാരകേന്ദ്രീകരണം സമുദായശക്തികളിലേക്കു ചാര്‍ത്തിക്കൊടുത്ത്‌ ഇടതുപക്ഷ ഭരണവൈകല്യങ്ങളെ വെള്ളപൂശുന്നതിനുള്ള ഗൂഢതന്ത്രമാണോ ഇതെന്ന്‌ സംശയിക്കണം.

സ്വാശ്രയരംഗത്തെ വില്ലന്മാര്‍ ക്രൈസ്‌തവസഭകളുള്‍പ്പെടെയുള്ള സമുദായശക്തികളാണെന്ന്‌ കുറ്റപ്പെടുത്തുമ്പോള്‍ ഈ രംഗത്ത്‌ ഇപ്പോള്‍ ഗുരുതരമായിരിക്കുന്ന പ്രതികൂലഫലങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത്‌ 'മാര്‍ക്‌സിസ്റ്റ്‌ വിപ്ലവസഭ'യുടെ പ്രവര്‍ത്തനഫലമായാണെന്ന യാഥാര്‍ഥ്യം വിസ്‌മരിക്കപ്പെടരുത്‌. ഇടതുപക്ഷഭരണകൂടം അധികാരത്തിലേറിയപ്പോള്‍ ആദ്യ അജന്‍ഡയായി സ്വീകരിച്ചത്‌ സ്വാശ്രയസ്ഥാപനങ്ങളുടെ നിയന്ത്രണമാണ്‌. ഇതിനായി ഏകപക്ഷീയമായ രാഷ്ട്രീയതീരുമാനം മാത്രമായിരുന്നു സര്‍ക്കാരിന്റെ കൈമുതല്‍. നിയമവിദഗ്‌ധരുടെ ഉപദേശം കൂടാതെയുള്ള നിയമനിര്‍മാണനടപടികളും തീരുമാനങ്ങളും എസ്‌.എഫ്‌.ഐ. ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകളുടെ അക്രമസമരങ്ങളുമാണ്‌ പ്രശ്‌നം വഷളാക്കിയത്‌. മാനേജ്‌മെന്റുകളുടെ അധികാരത്തില്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ ശ്രമവും വിദ്യാര്‍ഥിസംഘടനയുടെ അടിച്ചുപൊളിസമരവും 'മാര്‍ക്‌സിസ്റ്റ്‌ വിപ്ലവ'മായി അരങ്ങേറിയപ്പോള്‍ സ്വാശ്രയരംഗത്ത്‌ വിപരീതഫലങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയായിരുന്നു. പ്രതികൂലാവസ്ഥയില്‍ നിയമസംരക്ഷണം നേടിക്കൊണ്ട്‌ സ്വന്തം കരുത്ത്‌ വര്‍ധിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ അവസരം ലഭിക്കുകയാണുണ്ടായത്‌.

ഭരണപക്ഷത്തുനിന്നുപോലും സര്‍ക്കാരിന്റെ സ്വാശ്രയനയത്തിന്‌ തിരിച്ചടിയുണ്ടായത്‌ ഈ സാഹചര്യത്തിലാണ്‌. 50:50 എന്ന ആന്റണി സര്‍ക്കാരിന്റെ സമീപനം തകിടംമറിയാനിടയായതും ഈ നയവൈകല്യം മൂലമാണ്‌.

സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ ലാഭക്കൊതി ഒരു യാഥാര്‍ഥ്യം തന്നെയാണ്‌. മുതല്‍മുടക്കിനുള്ള ലാഭം പ്രതീക്ഷിക്കപ്പെടുന്നത്‌ സ്വാഭാവികം മാത്രം. ഇതില്‍ സമുദായഭേദം കല്‌പിക്കാനാവില്ല. ലാഭതാത്‌പര്യത്തിനിടയില്‍ മാനേജ്‌മെന്റുകള്‍ക്ക്‌ സ്വസമുദായതാത്‌പര്യം പോലും സംരക്ഷിക്കാനാകുമോ എന്ന്‌ സംശയമുണ്ട്‌. കാരണം പണത്തിന്‌ ജാതിയും മതവുമില്ലല്ലോ. ഏതു സമുദായത്തിലെയും ദരിദ്രവിഭാഗത്തിന്‌ ആശ്രയം റഗുലര്‍ കോളേജുകളും സ്വാശ്രയമേഖലയിലെ മെറിറ്റ്‌ സീറ്റുകളുമാണ്‌. 50:50 എന്ന അനുപാതം നിലനിര്‍ത്താനായില്ലെങ്കിലും ഇത്‌ മറികടക്കാന്‍ കൂടുതല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിച്ച്‌ മെറിറ്റ്‌ സീറ്റുകളുടെ ആകെ ലഭ്യത വര്‍ധിപ്പിക്കാനാകും. ഇതുവഴി ഈ മേഖലയില്‍ മത്സരക്ഷമത വര്‍ധിപ്പിച്ച്‌ ഫീസ്‌നിരക്കില്‍ അനിവാര്യമായ പരോക്ഷനിയന്ത്രണം കൊണ്ടുവരാനാകും.

എയ്‌ഡഡ്‌ സ്‌കൂള്‍-കോളേജ്‌ അധ്യാപകനിയമനങ്ങള്‍ പി.എസ്‌.സി.ക്കു വിടണമെന്ന ലേഖകന്റെ വാദം പ്രായോഗികമല്ല. ചരിത്രപരവും സാമൂഹികവുമായ ചില പ്രശ്‌നങ്ങള്‍ ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്‌. സര്‍ക്കാര്‍ നേരിട്ട്‌ ശമ്പളം നല്‍കുന്ന സാഹചര്യത്തില്‍ നിലവിലുള്ള സര്‍ക്കാര്‍നിയന്ത്രണങ്ങള്‍ അല്‍പ്പംകൂടി കര്‍ക്കശമാക്കാവുന്നതേയുള്ളൂ. യു.ജി.സി. സഹായമുള്ള കേന്ദ്രവിദ്യാഭ്യാസ പദ്ധതികള്‍പോലും വെള്ളംചേര്‍ത്താണ്‌ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. വിദ്യാഭ്യാസ ഗുണനിലവാരം, അധ്യാപകരുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍, ശമ്പളസെ്‌കയില്‍ , പെന്‍ഷന്‍പ്രായം, സേവനവ്യവസ്ഥകള്‍ എന്നിവയില്‍ കോളേജ്‌ വിദ്യാഭ്യാസരംഗത്ത്‌ ദേശീയസമീപനവും ഏകോപനവും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ ഇതുവരെ സാധിച്ചിട്ടില്ല.

നിലവിലുള്ള എല്ലാ അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങളുടെയും അംഗീകാരം റദ്ദാക്കുക എന്ന നിര്‍ദേശം യുക്തിക്കു നിരക്കുന്നതല്ല. വിദ്യാഭ്യാസരംഗത്തെ ദേശസാത്‌കരണം ഒരു പാഴ്‌ക്കിനാവാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌.

നിലവിലുള്ള സാഹചര്യത്തില്‍ സ്വീകരിക്കപ്പെടേണ്ട ചില പ്രായോഗിക നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഒന്ന്‌: നിയമവിദഗ്‌ധരുടെ സഹായത്തോടെ നിലവിലുള്ള സ്വാശ്രയനിയമം സമഗ്രമായി പരിഷ്‌കരിക്കുക.

രണ്ട്‌: സ്വാശ്രയമേഖലയില്‍ മത്സരക്ഷമത വളര്‍ത്തുക, കൂടുതല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ സ്ഥാപിച്ച്‌ മെറിറ്റ്‌ സീറ്റുകളുടെ ലഭ്യത വര്‍ധിപ്പിക്കുകയും ഫീസ്‌നിരക്കുകള്‍ കുറയ്‌ക്കുകയും വേണം. ഇപ്പോള്‍ മെറിറ്റ്‌ സീറ്റില്‍ സര്‍ക്കാര്‍ ഫീസ്‌ അല്‍പ്പം കുറച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കൂടുതല്‍പേര്‍ക്ക്‌ ലഭ്യമാകണമെങ്കില്‍ മേല്‍പ്പറഞ്ഞ സമീപനം ആവശ്യമാണ്‌.

മൂന്ന്‌:പുതുതായി എന്‍.ഒ.സി. നല്‍കുമ്പോള്‍ സര്‍ക്കാര്‍ സമര്‍ഥമായി ഇടപെട്ട്‌ സൂക്ഷ്‌മമായ നിയന്ത്രണവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുക.

നാല്‌ : വിദ്യാര്‍ഥിപ്രവേശനത്തില്‍ നിലവിലുള്ള മിനിമം മാര്‍ക്ക്‌ ഉയര്‍ത്തിനിശ്ചയിക്കുക. ചുരുങ്ങിയത്‌ 60 ശതമാനം മാര്‍ക്കെങ്കിലുമായി ഇത്‌ ഉയര്‍ത്തണം.

സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനു മാത്രമല്ല ഉള്ളത്‌. സ്വന്തം വഴി തിരഞ്ഞെടുക്കുവാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുമുണ്ട്‌. ഏതു വിധേനയും ഡോക്ടറും എന്‍ജിനീയറുമാകണമെന്നുള്ള നിര്‍ബന്ധബുദ്ധി അര്‍ഹതയില്ലാത്തവര്‍ ഉപേക്ഷിക്കണം. സ്വന്തം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം തിരഞ്ഞെടുക്കാന്‍ നാം തയ്യാറാവണം. പ്ലസ്‌ടുവിന്‌ മുഖ്യവിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കുപോലും ലഭിക്കാത്തവര്‍ മുന്‍കൂറായി സ്വാശ്രയ എന്‍ജിനീയറിങ്‌ സ്ഥാപനങ്ങളിലും മറ്റും പണമടച്ച്‌ സീറ്റ്‌ ഉറപ്പാക്കുന്ന ഏര്‍പ്പാട്‌ ഒഴിവാക്കണം. ആഗോളീകരണകാലത്തെ തൊഴില്‍ലഭ്യതയുടെ വ്യാപ്‌തിയും സാധ്യതകളും മനസ്സിലാക്കി സ്വയം തിരഞ്ഞെടുപ്പ്‌ നടത്താനുള്ള ആര്‍ജവം ഓരോരുത്തരും സ്വീകരിക്കണം. സ്വാശ്രയസ്ഥാപനങ്ങളെയും സമുദായമേധാവികളെയും നിയന്ത്രിക്കുവാന്‍ ഉപഭോക്താക്കളുടെ സ്വയംനിര്‍ണയാവകാശത്തിനും മുഖ്യപങ്കുണ്ട്‌.

Monday, August 3, 2009

ശിഹാബ്‌തങ്ങളുടെ ജീവിതം നന്മയുടെ സൗരഭ്യം

മധുരം, സൗമ്യം,ദീപ്‌തം

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌തങ്ങളുടെ ജീവിതം ധന്യമാണ്‌. രാഷ്ട്രീയത്തിനും ആത്മീയതയ്‌ക്കും, സേവനത്തിലും മാനവികതയിലും അധിഷ്‌ഠിതമായ മറുപുറമുണ്ടെന്ന്‌ സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. നന്മകള്‍ക്കായി പ്രവര്‍ത്തിക്കുകയും പ്രചാരണം നടത്തുകയുംചെയ്‌താണ്‌ തങ്ങള്‍ ജനമനസ്സുകള്‍ കീഴടക്കിയത്‌. മുസ്‌ലിംലീഗിന്റെ അമരക്കാരനും മുസ്‌ലിങ്ങളുടെ ആത്മീയനേതാവുമായ അദ്ദേഹം ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്‌നേഹത്തിന്റെയും സമഭാവനയുടെയും മതസാഹോദര്യത്തിന്റെയും പ്രതീകമായി. പാര്‍ട്ടിയെയും സമുദായത്തെയും നേര്‍വഴിക്കു നയിക്കുന്നതില്‍ ശിഹാ ബ്‌തങ്ങള്‍ കാണിച്ച അര്‍പ്പണബോധം എല്ലാനിലയ്‌ക്കും മാതൃകാപരമാണ്‌. മതപഠനവും ലോകപരിചയവും അന്യരുടെ വിഷമതകള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവും അദ്ദേഹത്തെ അമൂല്യമായ ഒരു പൈതൃകത്തിലെ തിളങ്ങുന്ന കണ്ണിയാക്കി.

മുസ്‌ലിംലീഗ്‌ നേതാവെന്നനിലയില്‍ പാര്‍ട്ടിയുടെയും ഐക്യജനാധിപത്യമുന്നണിയുടെയും കെട്ടുറപ്പിനുവേണ്ടി നിലകൊണ്ട തങ്ങള്‍ക്ക്‌ സേവനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി, മതഭിന്നതകള്‍ തടസ്സമായില്ല. ഉറച്ച മതവിശ്വാസിയായിരുന്ന അദ്ദേഹം മതസൗഹാര്‍ദത്തിന്റെയുംസാഹോദര്യത്തിന്റെയും ധീരപ്രചാരകനായി. മതദര്‍ശനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട ആ മനുഷ്യസ്‌നേഹിക്ക്‌ ഒരുമയുടെ വഴിയിലൂടെയേ സഞ്ചരിക്കാനാവുമായിരുന്നുള്ളു. വിവിധ മതാനുയായികള്‍ക്കിടയില്‍ സ്‌പര്‍ധയല്ല, സൗഹാര്‍ദപൂര്‍വമായ സമ്പര്‍ക്കമാണ്‌ വേണ്ടതെന്നും മതത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം വിഭിന്നമതങ്ങള്‍ക്കിടയിലുള്ള മതില്‍ക്കെട്ടുകള്‍ പൊളിച്ചുനീക്കുമെന്നുമുള്ള ഗാന്ധിജിയുടെ വാക്കുകള്‍ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഇക്കാര്യത്തില്‍ തങ്ങള്‍ കാണിച്ച മാതൃക. മതനിരപേക്ഷഇന്ത്യയുടെ മനസ്സിനു മുറിവേല്‌പിച്ചുകൊണ്ട്‌ ബാബറിമസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ എന്താണുചെയ്യേണ്ടതെന്ന കാര്യത്തില്‍ മുസ്‌ലിങ്ങളുടെ ഈ ആത്മീയനേതാവിനു തെല്ലും സംശയമുണ്ടായില്ല. ആ സംഭവത്തിലുള്ള നടുക്കവും ദുഃഖവും പ്രതിഷേധവും ഒരിടത്തും അക്രമമായി പുറത്തുവരരുതെന്നാണ്‌ ആ ധീരചിത്തന്‍ ആഹ്വാനംചെയ്‌തത്‌.

സ്‌പര്‍ധയും അക്രമവും ശക്തിയുടെയല്ല, മറിച്ച്‌ ദൗര്‍ബല്യത്തിന്റെ പ്രകടനമാണെന്നറിയാമായിരുന്ന ശിഹാബ്‌ തങ്ങള്‍, സംയമനം പാലിക്കണമെന്ന്‌ പറഞ്ഞപ്പോള്‍ അതിനു ഫലമുണ്ടായി. സാമുദായികമൈത്രിയോടും സമാധാനത്തോടും തങ്ങള്‍ക്കുള്ള പ്രതിബദ്ധതയ്‌ക്കും അദ്ദേഹത്തില്‍ അനുയായികള്‍ അര്‍പ്പിച്ച വിശ്വാസത്തിനും തെളിവായിരുന്നു അത്‌. ഛിദ്രശക്തികളുടെ വെല്ലുവിളികളില്‍നിന്ന്‌ കേരളത്തിനു സംരക്ഷണം നല്‍കുന്നത്‌ സാമുദായികസൗഹാര്‍ദമെന്ന കോട്ടയാണെന്ന്‌ ശിഹാബ്‌തങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതിനു വിള്ളല്‍വീഴ്‌ത്താന്‍ എവിടെനിന്നു ശ്രമമുണ്ടായാലും നേരിട്ട പാരമ്പര്യമാണ്‌ അദ്ദേഹത്തിനുള്ളത്‌. അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ കത്തിനശിച്ചപ്പോഴും മാറാട്‌ സംഭവമുണ്ടായപ്പോഴുമെല്ലാം മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ അദ്ദേഹം കാണിച്ച ആര്‍ജവം മലയാളികള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും വര്‍ഗീയതയുടെ നിറംകൊടുക്കാനും അതിന്റെപേരില്‍ സംഘര്‍ഷമുണ്ടാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കാന്‍ അദ്ദേഹം എല്ലാവരെയും ഓര്‍മിപ്പിച്ചുപോന്നു

നന്മയുടെ വഴിയിലൂടെമാത്രം അനുയായികളെ നയിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന തങ്ങള്‍ സര്‍വമതക്കാരുടെയും സ്‌നേഹാദരങ്ങള്‍ക്ക്‌ പാത്രമായി. ശിഹാബ്‌തങ്ങള്‍ വളരുന്തോറും അദ്ദേഹത്തിലെ നന്മയും വളരുകയായിരുന്നു. ത്യാഗം നേട്ടവും താഴ്‌മ അഭ്യുന്നതിയുമായിക്കണ്ട അദ്ദേഹം തന്റെ ജീവിതം ഒരു സേവനചരിതമാക്കി. പാണ്ഡിത്യവും പദവിയും ബഹുമതികളുമെല്ലാം അദ്ദേഹത്തെ ജനങ്ങളോട്‌ കൂടുതല്‍ അടുപ്പിക്കുകയാണു ചെയ്‌തത്‌. സാധാരണക്കാരെയും ഉന്നതരെയുമെല്ലാം അദ്ദേഹം ഒരേപോലെ കണ്ടു. ആ മനസ്സിന്റെ മഹത്ത്വമറിഞ്ഞ്‌ കൊടപ്പനയ്‌ക്കല്‍ തറവാട്ടിലെത്താറുള്ളവരില്‍ വിവിധമതക്കാരും പാര്‍ട്ടിക്കാരും പ്രായക്കാരുമെല്ലാം ഉണ്ടായിരുന്നു. തേടിച്ചെന്നത്‌ സഹായമായാലും സാന്ത്വനമായാലും ഉപദേശമായാലും അത്‌ അവിടെനിന്ന്‌ അവര്‍ക്കു ലഭിച്ചു. ആ വ്യക്തിത്വത്തിനുമുന്നില്‍ എത്രയോ കേസുകള്‍ തീര്‍പ്പായി, വൈരികള്‍ സ്‌നേഹിതരായി, ആശയറ്റവര്‍ പ്രത്യാശാഭരിതരായി. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എത്രയോ പേര്‍ക്കാണ്‌ ശിഹാബ്‌തങ്ങളുടെ വാക്കുകള്‍ വഴിവിളക്കായത്‌. പരാതിക്കാരുടെയും മറ്റു പ്രശ്‌നങ്ങളാല്‍ വലയുന്നവരുടെയും എണ്ണം എത്ര പെരുകിയാലും തങ്ങള്‍ക്കു വിഷമമില്ല. തന്നാല്‍കഴിയുന്ന സേവനങ്ങള്‍ ഒരു നിയോഗംപോലെ അദ്ദേഹം അനുഷ്‌ഠിച്ചുകൊണ്ടിരുന്നു.

ഏതു മേഖലയിലായാലും സ്‌നേഹത്തിന്റെയും അനു രഞ്‌ജനത്തിന്റെയും വഴിയാണ്‌ തങ്ങള്‍ സ്വീകരിച്ചത്‌. അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാവര്‍ക്കും ആഹ്ല്‌ളാദകരമായിരുന്നു. തങ്ങളുടെ വാക്കും പ്രവൃത്തിയും പെരുമാറ്റവും വിയോജിപ്പുള്ളവരെപ്പോലും അദ്ദേഹത്തിന്റെ മിത്രങ്ങളാക്കി. മതത്തിനും പാര്‍ട്ടിക്കുമപ്പുറത്തേക്ക്‌ വളര്‍ന്ന്‌, ശിഹാബ്‌തങ്ങള്‍ സര്‍വസമ്മതനായിത്തീര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല. നിറകുടം തുളുമ്പുകയില്ല എന്ന ചൊല്ല്‌ അന്വര്‍ഥമാക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍േറത്‌. പറയേണ്ടതുമാത്രം, ഹൃദയത്തിന്റെ ഭാഷയില്‍, സാധാരണക്കാരുടെ ശൈലിയില്‍, മൃദുസ്വരത്തില്‍ അദ്ദേഹം പറഞ്ഞു. ഹൃദയവിശാലതയും പാണ്ഡിത്യവും ഔചിത്യവുമെല്ലാം സ്‌ഫുരിക്കുന്നതായിരുന്നു ആ വാക്കുകള്‍. അവ ശ്രോതാക്കളുടെ മനസ്സിലേക്കിറങ്ങിച്ചെന്നു. പൊതുജീവിതത്തില്‍ ത്യാഗമനസ്ഥിതിയും എളിമയും വിശാലവീക്ഷണവുമെല്ലാം കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ ശിഹാബ്‌തങ്ങളെപ്പോലുള്ളവരുടെ സാന്നിധ്യം സമൂഹത്തിന്‌ വലിയ ആശ്വാസമായിരുന്നു. അദ്ദേഹം വിടവാങ്ങിയെങ്കിലും ആ സമുന്നതവ്യക്തിത്വം ജനമനസ്സുകളില്‍ എന്നും നന്മയുടെ സൗരഭ്യം പരത്തിക്കൊണ്ടിരിക്കും.